Sunday 31 December 2023
Friday 3 November 2023
അമ്മ ഭൂമി
നാമെല്ലാമൊന്നിച്ചു കൂടിടേണം
ഒന്നായി വിത്തു വിതച്ചിടേണം
വിത്തുകൾ മരമായി മാറിടേണം
ജീവികൾക്കാശ്വാസമേകീടണം
അന്നവും വായുവും നൽകിടുന്ന
സസ്യജാലങ്ങളെ കാത്തിടേണം
മണ്ണിൻറെ മക്കളാം നമ്മളെല്ലാം
അമ്മയാം മണ്ണിനെ കാത്തിടേണം
-പ്രശാന്ത് കണ്ണോം -
Sunday 1 October 2023
Monday 28 August 2023
ഉത്രാടത്തിന് അടിച്ചത് (കഥ)
''ഹേയ് അങ്കിൾ ഒന്നാ കവല വരെ ഒരു ലിഫ്റ്റ് തര്വോ,''
''ഇങട് കേറിക്കോളൂ... ചവിട്ടി ഇരുന്നോളൂ ട്ടോ.... അല്ല ഇവിടിപ്പം ആരും മാസ്ക് ഇടാറില്ലേ മോനെ ... ''
""ഇവിടെ ഇപ്പൊ കൊറോണയൊന്നും ആരും മൈൻഡ് ചെയ്യാറില്ല.. അങ്കിൾ''
അങ്കിൾ എവിടുന്നാ ..?
''അങ്കിൾ അങ്ങ് ദൂരത്തൂന്നാ..''
'ദൂരത്തൂന്ന് വച്ചാ''
''പാതാളത്തീന്ന്..''
''യുവർ നേം''
':മാവേലി...
''നല്ല വെറൈറ്റി പേര്..''
''മോന്റെ പേരെന്താ..?''
''ഷാജി ''
""ആ ഇനി ഞാൻ മാത്രമായിട്ട് എന്തിനാ മാസ്കിടുന്നെ കളഞ്ഞേക്കാം.അല്ലേലും എന്നെ ആരുതിരിച്ചറിയാനാ.. ന്യൂജൻ പിള്ളേർക്ക് എൻറെ പേര് പോലും അറിയില്ല.
അതുകൊണ്ടാ കേരള സന്ദർശനത്തിന് ഇക്കുറി വേഷം മാറ്റി പിടിച്ചത് .. ജീൻസ് പാൻറും ടീഷർട്ടും പിന്നെ ഈ സ്കൂട്ടറും ഹെൽമറ്റും.. ഏതായാലും കേരളം അടിപൊളി..''
കൊറോണ കാരണം കഴിഞ്ഞ മൂന്നുകൊല്ലമായി ആഘോഷങ്ങളൊന്നും ഇല്ലാതേ ഉണങ്ങിക്കരിഞ്ഞു പോയിരുന്ന ഓണം ഇക്കുറി ചില്ലകൾ തളിർത്ത് പൂത്തുലഞ്ഞിരിക്കുകയാണ് .
ആളുകൾ അങ്ങോട്ടുമിങ്ങോട്ടും.. ജഗപൊഗ..
ഇതെന്തൊരു ഓട്ടാപ്പാ..!!
''അല്ല മോനെ വേറെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ..?''
''നല്ല വിശേഷം സിനിമ കണ്ടുവരുന്ന വഴിയാ
ജയിലർ ... കിടുവാ.. വർമ്മൻ.. തകർത്തു..""
RDX അതിഗംഭീരം..ഇക്കുറി ഓണത്തിന് ഹൗസ് ഫുള്ളാ ടാക്കീസിൽ ആളനക്കം ഉണ്ട്...''
ന്യൂ ജെൻ പിള്ളേര് തകർത്ത് ആടുകയാണ്.
ചാന്ദ്രയാൻ 3 ചന്ദ്രനിൽ സേഫായി ഇറങ്ങിയതും പ്രഗ്നാനന്ദയുടെ ഫൈനൽ പോരാട്ടവും.. എല്ലാം പോസിറ്റീവായുള്ള കാര്യങ്ങൾ.. ജനങ്ങളെല്ലാം ആഘോഷമാക്കുകയാ.. ബിവറേജിൽ ക്യൂ നിന്നു തളർന്നവർ ഓണത്തിരക്കുകളിൽ അലിഞ്ഞില്ലാതായി.
''ഓ..വല്ലാത്ത ദാഹം.... മോനെ ഒരു കുപ്പി വെള്ളം വാങ്ങിക്ക്.''
ഒരു കുപ്പി മിനറൽ വാട്ടർ മാവേലി ഒറ്റ വലിക്ക് കുടിച്ചു.മഴ മറന്ന ആകാശം ഈ കാഴ്ച കണ്ട് കളിയാക്കി ചിരിച്ചു. പകലോൻ ഹാപ്പിയാണ് തന്റെ കിരണങ്ങളെ തടയാനിക്കുറി മഴമേഘങ്ങൾ ഇല്ല.
വെള്ളം...? വലിയൊരു ചോദ്യചിഹ്നം തന്നെ .
""അയ്യോ മോനെ അവിടെ ഓണത്തല്ല് നടക്കുന്നുണ്ടോ..''
''അല്ല അങ്കിൾ അത് ഒറിജിനലാ..''
''അപ്പോ ഈ വഴി രക്ഷയില്ലേ..?""
''വഴി മാറി പോകുന്നതാ നല്ലത്''
ഒന്ന് വണ്ടി വെട്ടിച്ചതും പാണ്ടി ലോറി വന്നിടിച്ചതും ഒരുമിച്ചായിരുന്നു.
''അയ്യോ''...ആ നിലവിളി തെരുവിനെ പ്രകമ്പനം കൊള്ളിച്ചു.
'എന്തു പണ്ടാരത്തിന്റെ നിലവിളിയാടാ ഇത്''
കട്ടിലിൽ നിന്നും ഉരുണ്ടു താഴെ വീണു കിടക്കുന്ന ഷാജിയെ നോക്കി അമ്മച്ചി പിറു പിറുത്തു..
''മൂക്കറ്റം വലിച്ചു കേറ്റി വന്നിട്ട്.. നട്ടുച്ചക്ക് കെടന്നൊറങ്ങി ഓരിയിടുന്ന് നായി..
എണീച്ചു പോന്നുണ്ടാ എൻറെ മുമ്പീന്ന്...''
-പ്രശാന്ത് കണ്ണോം -
Sunday 27 August 2023
Monday 14 August 2023
Tuesday 11 July 2023
പയ്യാമ്പലം (കഥ)
മിഥുനത്തിലെ ഒരു മധ്യാഹ്നം
ഒരാഴ്ചയായി പെയ്തു തിമിർത്ത മഴമേഘങ്ങൾ കോപമടക്കി ശാന്തരായതിന്റെ തെളിച്ചം മാനത്ത് കാണാം. പകലോൻ മടിച്ചുമടിച്ച് തല ഉയർത്തിയും താഴ്ത്തിയും
കടലിന് ചൂട് പകരുന്നു. തീരത്ത് ആളുകൾ നന്നേ കുറവ്. കടലമ്മ കോരിയിട്ട പ്ലാസ്റ്റിക് കുപ്പികളും തടിക്കഷണങ്ങളും തീരത്ത് കുമിഞ്ഞു കൂടിയിട്ടുണ്ട് ആകെ ജീർണ്ണിച്ച അവസ്ഥ. കുളിച്ചൊരുങ്ങി സുന്ദരിയായി നിൽക്കുന്ന പയ്യാമ്പലം ആയിരുന്നു മനസ്സിൽ.
തങ്ങളീ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്തിയ ചരിത്രപുരുഷന്മാരുടെ സ്മാരക സ്തൂപങ്ങൾ തലയെടുപ്പോടെ കടലിനെ ഉറ്റുനോക്കുന്നു. അതിനുമപ്പുറത്ത് എരിഞ്ഞടങ്ങുന്ന ചിതയിൽ ആഗ്രഹങ്ങളും സ്വപ്നങ്ങളും സങ്കടവും സന്തോഷവും ധൂമമായി ആകാശത്തെ പുൽകിക്കൊണ്ടിരിക്കുന്നു.
കടലമ്മ ഇന്ന് ശാന്തയാണ്. കടലിൻറെ മടിത്തട്ടിലിരുന്ന് ഒരു കൊച്ചു പയ്യൻ മണലുവാരി കളിക്കുന്നു പ്ലാസ്റ്റിക് കുപ്പി പെറുക്കുന്നു. അഞ്ചോ ആറോ വയസ്സുകാണും.
എന്താ പേര്..? അവൻ ഉറ്റു നോക്കിയതല്ലാതെ ഉത്തരം ഒന്നും പറഞ്ഞില്ല. നല്ല ഓമനത്തമുള്ള മുഖം .കണ്ണുകളിൽ വിഷാദ ഛായ കലർന്ന കൃശഗാത്രനായ അവന്‍റെ ഉടുപ്പുകൾ കീറിപ്പറിഞ്ഞിരുന്നു. മുടി പാറി പറന്നു കിടക്കുന്നു കഴുത്തിൽ കറുപ്പും ചുവപ്പും ചേർന്ന ചരട് കൊണ്ട് കെട്ടിയ ഒരു മാല . കയ്യിലുമുണ്ട് കറുപ്പ് ചരട്. ഒന്നും ശ്രദ്ധിക്കാതെ അവൻ മണൽവാരി കുപ്പിയിൽ നിറച്ചു കൊണ്ടിരുന്നു.
"ഏതായാലും മലയാളിയല്ല..? ഇവൻ ഒറ്റയ്ക്ക് ഇവിടെ..?"അയാൾ പരിഭ്രാന്തനായി
"ആ എന്തേലും ആവട്ടെ.! നമുക്ക് ഇതൊന്നും ശ്രദ്ധിക്കേണ്ട? " കൂട്ടുകാരൻ മുന്നോട്ട് നടന്നു
""നമ്മുടെ കുഞ്ഞാണെങ്കിലോ. ഈയൊരു കോലത്തിൽ ഇവിടെ..? എനിക്കെന്തോ വല്ലാതെ മനസ്സ് വേദനിക്കുന്നു. എനിക്കൊരടി മുന്നോട്ട് വെക്കാൻ കഴിയുന്നില്ല..""
കൂട്ടുകാരൻ അത് കേൾക്കാൻ നിന്നില്ല.
''വെറുതെ ഓരോ കാര്യം തലയിലെടുത്തിടേണ്ട .
വല്ല അലമ്പ് കേസുമായിരിക്കും.''
കൂട്ടുകാരൻ അയാളെ ദയനീയമായി നോക്കി.
''നീ വാ.. നമുക്ക് വഴിയുണ്ടാക്കാം..
പോലീസിനെ അറിയിക്കാം.""
അയാൾ കൂട്ടുകാരനോടൊപ്പം മുന്നോട്ടു നടന്നു.ഇടയ്ക്ക് അയാൾ പിന്തിരിഞ്ഞു നോക്കി.
"" അയ്യോ അവനെ അവിടെ കാണാനില്ല.."
അയാൾ നിലവിളിച്ചു.തീരങ്ങളിൽ അത് പ്രതിധ്വനിച്ചു. ഈ സമയം തിരമാലകൾ അലറി വിളിച്ച് ആർത്തിരമ്പുന്നുണ്ടായിരുന്നു.
- പ്രശാന്ത് കണ്ണോം -
Thursday 6 July 2023
മഴ..മഴ
മാനം നിറയെ പെയ്യട്ടെ
മഴയുടെ താളം മുറുകട്ടെ
മയിലുകൾ നൃത്തം ചെയ്യട്ടെ
മഴയിൽ തോടുകൾ നിറയട്ടെ
മാക്രികൾ ചാടി രസിക്കട്ടെ
മണ്ണിൻ മാറു കുളുർക്കട്ടെ
മരമതു പൂത്തു തളിർക്കട്ടെ
- പ്രശാന്ത് കണ്ണോം -
Thursday 15 June 2023
കാവ് (കവിത)
കാട്ടുവള്ളിയിണചേർന്നുരുമ്മിയാടും
കാട്ടു ചെമ്പക ചോട്ടിലെൻ കാവ്
കരിനാഗങ്ങൾ പത്തി വിടർത്തിയാടും
കരിമ്പാറകൾ കാക്കുന്ന കാവ്
കോമരങ്ങൾ ഉറഞ്ഞാടീടുമ്പോൾ
കോലങ്ങൾ തുള്ളിത്തിമർക്കും കാവ്
കാവിലെ പാട്ടിന് കാലത്തെഴുന്നേറ്റു
കോലം ഒരുക്കുന്നു പെണ്ണൊരുത്തി
കുട്ടിയൊന്നുണ്ടവൾക്കയ്യോ മാറിലെ കച്ചയിൽ പാലു നുണഞ്ഞിടുന്നു
കാന്തനോ നാഗക്കളമൊരുക്കുന്നുണ്ട്
കൗതുക കാഴ്ചകൾ ഏറെയാണ് കാലങ്ങളായി മുടങ്ങി കിടക്കുമീ
കാവിലെ പാട്ടിന്നു ഘോഷമാക്കാൻ
കാൽവരിയേറെയും വെച്ചവർ ഒത്തിരി
കാഴ്ച ശീവേലിക്കു മാറ്റുകൂട്ടാൻ കൂട്ടായ്മക്കാരുണ്ട് നോറ്റിരുന്നോരുണ്ട് കാഴ്ചക്കാരായി വൻ കൂട്ടമുണ്ട്
കൊട്ട് തുടങ്ങുന്നു പാട്ടുമുറുകുന്നു കുരവയിട്ടാർക്കുന്നു നാരിമാരും
കാർകൂന്തൽ കെട്ടഴിച്ചാടിയുലയുന്നു കരിനാഗമായ് മാറുന്നു പെണ്ണൊരുത്തി കാവിലെ രക്ഷസ്സു ബാധിച്ചു വീണിട്ട് കൂട്ടുചേർന്നാടുന്നു ആണൊരുത്തൻ
കാൽവള കിംകിണി മാലകളും
കരിഞ്ചേലയും ചുറ്റി മണിനാഗവും കൊട്ടുമുറുകുമ്പോൾ ആടിത്തിമർക്കുന്നു
കോപിഷ്ഠഭാവത്തിൽ ഓതിടുന്നു
കുറിയിട്ടു രോഗശമനം വരുത്തുന്നു
കലികാല ദോഷങ്ങൾ നീക്കിടുന്നു
കരുണാർദ്രഭാവത്തിൽ കണ്ണീരൊപ്പുന്നു കാവിനു കാവലായി മാറിടുമ്പോൾ
കാക്കകൾ കാളുന്നു മാനമിരുളുന്നു
കാറ്റിൽ വിളക്കുകാൽ വീണിടുന്നൂ
കേൾക്കാം നിലവിളി ''അയ്യോ!എൻകുഞ്ഞ്''
കാവിലാ തേങ്ങൽ പ്രതിധ്വനിച്ചു
കോലമൊരുക്കും പെണ്ണതാ കുഞ്ഞിനെ കാണാതെ മാറത്തടിച്ചിടുന്നു കാൽമുട്ടിലിഴയുന്ന പ്രായത്തിലെൻ
കുഞ്ഞെങ്ങോട്ടു പോയെന്നാർക്കറിയാം കാവിലില്ല കരിമ്പാറപ്പുറത്തില്ല
കാട്ടുചോലക്കരയിലുമെങ്ങുമില്ല
കരിവള തല്ലി തകർത്തു കാളും പെണ്ണ് കനിവിനായി കൈകൂപ്പി യാചിക്കുമ്പോൾ
കാവിനുള്ളിൽ കേട്ടു മണിനാദം മോഹനം
കുഞ്ഞിൻ കളിചിരി കുറുമ്പലുകൾ കോവിലിൻ വാതിൽ തള്ളി തുറന്നവൾ കണ്ടുതൻ ഓമന കൺമണിയെ
കളിചിരിയാണവൻ കയ്യിൽ കരിനാഗം
കരളുരുകും കാഴ്ച കണ്ടല്ലാരും
കുഞ്ഞോ ചിരിക്കുന്നു നാഗമോ ചീറ്റുന്നു കാഴ്ചക്കാരെല്ലാം വിറച്ചീടുമ്പോൾ
കുഞ്ഞുമ്മ നൽകുന്നു നാഗഫണത്തിലീ
കുഞ്ഞുങ്ങളീശ്വരന്മാരല്ലയോ
കുഞ്ഞുപോൽ പുഞ്ചിരി തൂകണം നാം കുഞ്ഞു നന്മകളെന്നും വളർത്തിടേണം
-പ്രശാന്ത് കണ്ണോം -
(കവർ ചിത്രം:Dr. പ്രേംരാജ്.K.K)
Wednesday 14 June 2023
പ്രശാന്ത് കണ്ണോം
PRASANTH KANNOM
പ്രശാന്ത് കണ്ണോം
(കവി, ഗാനരചയിതാവ്, പ്രഭാഷകൻ,വിജയപരിശീലകൻ, ജ്യോതിഷ ഉപദേഷ്ടാവ് )
1972 ജനുവരി 25 ന് കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ കണ്ണോത്ത് ജനിച്ചു.മുഴുവൻ പേര് പ്രശാന്ത് കുമാർ വടക്കെപ്പുരയിൽ.
അച്ഛൻ:കണ്ണൻ ഉദയവർമ്മൻ,
അമ്മ:കുഞ്ഞാതി എരമം
ഭാര്യ:ശാലിനി,
മക്കൾ:അഭിരാമി , ശ്രീഹരി ജ്യോതിസ്.
കണ്ണോം എൽ.പി.സ്കൂൾ,കൊട്ടില ഗവ:ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബീ.കോം ബിരുദവും മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ ബിരുദവും നേടി.ജ്യോതിഷ ഭൂഷണം,ജ്യോതിഷ ആചാര്യ,ജ്യോതിഷ രത്നം എന്നീ പദവികൾ നേടി.
മാതൃഭൂമിയിൽ ജോലി ചെയ്യുന്നു.
കൃതികള്‍:
:കുട്ടിയും തുമ്പിയും പിന്നെ കുറേ പൂക്കളും
: കുഞ്ഞണ്ണാനും കുട്ട്യോളും
: മുല്ലമൊട്ടുകൾ
: ജ്യോതിഷ ചിന്തകൾ
കൂടാതെ തളിര് ബാലമംഗളം പൂമ്പാറ്റ തത്തമ്മ ബാലഭൂമി മിന്നാമിന്നി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ 300ൽ പരം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴും സാഹിത്യരംഗത്ത് സജീവ സാന്നിധ്യമാണ്.
മറ്റു മേഖലകൾ:
ചിത്രകല ഏകാഭിനയം അനുകരണം നാടകം
സിനിമ.
അവാർഡുകൾ:
കേരള ഫിലിം ഓഡിയൻസ് കൗൺസിൽ അവാർഡ്-2010
:കണ്ണൂർ ഫിലിം ചേമ്പർ അവാർഡ്-2010-11
:തൃശ്ശൂർ ചലച്ചിത്രകേന്ദ്ര അവാർഡ്-2011
:ചിക്കൂസ് ബാലസാഹിത്യ പുരസ്കാരം-2013
:കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക ബാലശ്രീപുരസ്കാരം-2015
: ബഹുജന സാഹിത്യ അക്കാദമി കർമ്മ ശ്രേഷ്ഠ പുരസ്കാരം-2018.
: ആർട്ടിസ്റ്റ് ആൻഡ് റൈറ്റേഴ്സ് കൾച്ചറൽ ഫൗണ്ടേഷൻസ് പി കുഞ്ഞിരാമൻ നായർ ബാലസാഹിത്യ പുരസ്കാരം -2019
: ഭാഷാശ്രീ നന്ദനാർ സ്മാരക സംസ്ഥാന ബാല സാഹിത്യ പുരസ്കാരം 2019 -20
: ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം -2020(ജ്യോതിഷം)
: സൗരയൂഥം ദേശീയ പുരസ്കാരം - 2023
(നിർമ്മാല്യം കലാസാഹിത്യ സാംസ്കാരിക വേദി)
വിലാസം:
ജ്യോതിസ്,ഏഴോം പി.ഒ, കണ്ണൂർ-670334
ഫോൺ:8848674869,9496886286
E -mail:vpprasanthkumar@gmail.com
Blog:prasanthkannom.blogspot.com
Channel:@PRASANTHAMASTRO1
Tuesday 21 March 2023
രക്ഷിതാക്കൾ എന്താ ഇങ്ങനെ..?
മംഗള ട്രെയിനിലെ മടക്കയാത്ര .ഞങ്ങൾ ആലുവയിൽ നിന്ന് കയറി . മാതൃഭൂമിയുടെ നൂറാം വാർഷിക ആഘോഷത്തിന്റെ സമാപന ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന വഴി. പരാഗൻ വരയിലും ടി സി രാജീഷും കൂടെയുണ്ട്.
പുറത്തെ കൊടുംചൂടിൽ നിന്നും മംഗളയുടെ ശീതീകരിച്ച മുറി ഞങ്ങൾക്ക് ആശ്വാസമേകി. തലശ്ശേരിയിലെ ഒരു കുടുംബം ഞങ്ങളുടെ കമ്പാർട്ട്മെൻറിലുണ്ടായിരുന്നു.എറണാകുളത്തു നിന്നും കയറിയതായിരുന്നു.അച്ഛനും അമ്മയും രണ്ടു മക്കളും. ആൺകുട്ടി മൂന്നാം ക്ലാസിലും പെൺകുട്ടി ഏഴാം ക്ലാസിലും പഠിക്കുന്നു. കളിചിരികളും തമാശകളുമായി നല്ലൊരു കുടുംബം. നന്നായിട്ട് സംസാരിക്കുന്ന കുട്ടികൾ. പുതിയ തലമുറയുടെ മൊബൈൽ ഫോണിനോടുള്ള ആർത്തി ഈ കുട്ടികൾക്കും ഉണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും മൊബൈലുകൾ ഈ കുട്ടികളുടെ കൈകളിൽ തന്നെയായിരുന്നു.കുട്ടികൾ രക്ഷിതാക്കളുടെ നിയന്ത്രണങ്ങൾക്ക് പുറത്താണ് എന്ന് മനസ്സിലായി.
മംഗള ദൂരങ്ങൾ താണ്ടി വളരെ പെട്ടെന്നാണ് തലശ്ശേരിയിൽ എത്തിയത് . ഞങ്ങളോട് യാത്രാമൊഴി പറഞ്ഞ് ആ കുടുംബം ധൃതിപ്പെട്ട് സ്റ്റേഷനിൽ ഇറങ്ങി. എന്നാൽ ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഈ പെൺകുട്ടി മാത്രം ട്രെയിനിലേക്ക് ഓടികയറി വന്നു. ''അങ്കിളേ എന്റെ ചെരിപ്പ്...'' അവളിരുന്ന സീറ്റിനടിയിൽ നിന്നും ചെരുപ്പ് വലിച്ചെടുത്തു കഴിയുമ്പോഴേക്കും ട്രെയിൻ പുറപ്പെടാനുള്ള വിസിൽ മുഴങ്ങിയിരുന്നു. ഞങ്ങളും എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു പോയി. പെൺകുട്ടിക്കും കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിരുന്നില്ല. പെൺകുട്ടിയെയും കൊണ്ട് ഡോറിനടുത്ത് എത്തുമ്പോഴേക്കും
ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങിയിരുന്നു.
അവൾ പ്ലാറ്റ്ഫോമിലേക്ക് പതുക്കെ ചാടിയിറങ്ങി. ബാലൻസ് പോയി പ്ലാറ്റ്ഫോമിൽ വീണു. ഈ രംഗം കണ്ട് കുട്ടിയുടെ രക്ഷിതാക്കൾ പൊട്ടിച്ചിരിച്ചു. ഞങ്ങൾ പേടിച്ചുപോയി... ഈ രക്ഷിതാക്കൾ എന്താ ഇങ്ങിനെ..?
Friday 17 March 2023
നൂറിന്റെ നിറവിൽ
അറിവിൻ അക്ഷരാന്നമാവോളമേകിയ
അക്ഷരമുത്തശ്ശീ നിൻ പാദം നമിക്കുന്നു
അശരണർക്കാശ്വാസമായ് വിശ്വാസമായ്
അജ്ഞത നീക്കി നീ വിജ്ഞാന ദീപമായി
നൂറിന്റെ നിറവിലീ കാലത്തെ വെല്ലുമ്പോൾ
നൂതനകാലവും നിന്നിലൽത്ഭുതം കൂറുന്നു
നൂറ്റാണ്ടുകൾ നീണ്ട ത്യാഗ പോരാട്ടങ്ങളാൽ
നൂറു നൂറായിരം വാർത്തകൾ തീർത്തു നീ
മലയാള ഭാഷതൻ ശുദ്ധിയാൽ ശക്തിയാൽ
മമനാടിൻ ചിത്രവും ചരിത്രവും ചാർത്തി നീ
'മാതൃഭൂമി' യാം ഈ അക്ഷരമുത്തശ്ശിയെ
മലയാളനാടെന്നും നെഞ്ചോടു ചേർത്തിടും.
-പ്രശാന്ത് കണ്ണോം -
Subscribe to:
Posts (Atom)