Thursday 23 December 2021

സുഗത സ്മൃതിയിൽ



ഇവൾ അമ്മയാണ്
കിളികൾക്ക് മലകൾക്ക്
പുഴകൾക്ക് പുൽകൾക്ക്
പുഴുക്കൾക്ക് ...
കണ്ണീരാൽ കവിത ചാലിച്ചൊരമ്മ
സുഗതയാമമ്മ
ഇടനെഞ്ചിലക്ഷരം ചാലിച്ചു
നീ തീർത്ത നവ്യ സുഗന്ധിയാം
കാവ്യ കുസുമങ്ങൾ
ഇന്നു നിൻ പാദത്തിലർപ്പിച്ചു
നിൻ സ്മൃതിയിൽ അലിയട്ടെ ഞങ്ങൾ..
-പ്രശാന്ത് കണ്ണോം-

Wednesday 15 December 2021

പുതുവർഷപ്പെണ്ണ്



മാനത്ത് താരകങ്ങളും മേഘശകലങ്ങൾക്കിടയിലൂടെ ഒളികണ്ണെറിഞ്ഞ് അമ്പിളിയും
പുതുവർഷ കനൃയെ കാത്തിരുപ്പായി.
ഇക്കുറി എന്തൊക്കെ കുസൃതികളാണാവോ
അവൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.
പോയ കാലത്തിന്റെ നൊമ്പരങ്ങൾക്ക്
സാന്ത്വനമേകാൻ അവൾക്കാകുമോ..?
കാലത്തിന്റെ മുഖമറ നീക്കാൻ
നമുക്കും അവളുടെ കൂട്ടു കൂടാം...
-പ്രശാന്ത് കണ്ണോം-

Sunday 10 October 2021

വിജയദശമി



നവമി പുലർന്ന ദശമിദിനത്തിൽ
നാവിൽ അക്ഷരമെഴുതേണം
നല്ലറിവെല്ലാം നേടീടേണം
നാടിൻ നന്മകൾ കാക്കേണം
നാനാഭാഷകളറിയേണം
നല്ലതു ചൊല്ലി നടക്കേണം
നാടിൻ നാമം നമ്മുടെ പേരാൽ
നാനാലോകവുമറിയേണം
-പ്രശാന്ത് കണ്ണോം-

Sunday 3 October 2021

പ്രേമം @ദേശീയ കോളേജ് കഥ അഞ്ചാം ഭാഗം



അരിച്ചിറങ്ങിയ നേർത്ത തണുപ്പിൽ  ബാംഗ്ലൂർ നഗരം പുതച്ചുമൂടി ഉറങ്ങി. അനുരാഗ പരവശരായ ഇണകൾ ആനന്ദ നിർവൃതിയിൽ  മദിച്ചുറങ്ങിയ ഈ രാത്രി മനോരഞ്ജന് വിരഹ വേദനകൾ മാത്രമാണ് നൽകിയത് .  വീശിയടിച്ച ഇളംകാറ്റിൽ ജനൽ പാളികൾ  പരസ്പരം കൂട്ടിയിടിച്ച് ആനന്ദം പങ്കുവച്ചു.
ആ മർമ്മര ശബ്ദത്തിൽ മനോ ആലസ്യത്തോടെ എഴുന്നേറ്റിരുന്നു.

''എന്നാലും പ്രദീപ് ഹോനായ്...?
''പ്രദീപ് ഹോനായ് മുംബൈയിൽ അനിലയെ കാണാൻ ശ്രമിച്ചത് എന്തിന്..? അവളുടെ യഥാർത്ഥ പ്രണയം തകർത്തതാര്..? ''
രാം ഈശ്വറിന്റെ  പത്രസമ്മേളനത്തിലെ വെളിപ്പെടുത്തൽ ശരിയാണെങ്കിൽ  ഇവനായിരുന്നോ അനിലയെ......" മനോ ആത്മഗതം മുഴുമിപ്പിച്ചില്ല.
എന്തും നേരിടാൻ അയാൾ   മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു.
''മനു പ്രതാപിനോട് തന്നെപ്പറ്റി അവൾ പറഞ്ഞതെല്ലാം  സത്യമാണൊ.
എങ്കിൽ  ഇത്രയും വലിയൊരു ദുരന്തം അന്നു സംഭവിച്ചതിന് ഉത്തരവാദി ആരാണ്.''മനോയുടെ മനസ്സിനെ ചിന്തകൾ 
കടിച്ചു കീറി.
സർക്കാർ-എയ്ഡഡ് കോളേജായ എസ് എസ് കോളേജിൽ ബികോമിന് അഡ്മിഷൻ കിട്ടിയിട്ടും ദേശീയ കോളജിൽ ചേർന്നത് അനില അവിടെ ചേർന്നത് കൊണ്ട് മാത്രമാണ്.
സുരനെയും  പ്രലോഭിപ്പിച്ച് ദേശീയ കോളജിൽ ചേർത്തത് മനോയാണ്.
കോർട്ട് റോഡിൽ ന്യൂസ് കോണർ ജംഗ്ഷനിൽ അച്ഛൻറെ ചെരാപ്പില ടിവിഎസിൽ അനില വന്നിറങ്ങുന്നതും കാത്തു എത്ര സമയം നിൽക്കുമായിരുന്നു. ദിവസങ്ങളും മാസങ്ങളും ഇതു തുടർന്നുകൊണ്ടേയിരുന്നു. അവളുടെ അച്ഛൻറെ താക്കീത് പലതവണ കിട്ടിയിട്ടും  മാറിയിരുന്നില്ല. ഒരുതവണ ഓടിച്ചിട്ട് അടിക്കാൻ വന്നപ്പോൾ മാത്യൂസ് ഡോക്ടറുടെ വീട്ടിൽ ഓടിക്കയറി ഡോക്ടറുടെ ടോക്കൺ എടുക്കുന്ന ക്യൂവിൽ നിന്നതും കയ്യാങ്കളിയും ചീത്തയും  സുരന് കിട്ടിയതും ദേശീയ കോളേജിൽ അക്കാലത്ത് വലിയ ചർച്ചയായിരുന്നു. 
ഇതിപ്പോ കാര്യങ്ങൾ ഒക്കെ മാറി മറിഞ്ഞിരിക്കുന്നു. അനില പ്രണയം കേരളക്കരയാകെ ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു. രാമേശ്വറിൻറെ ഒടുക്കത്തെ ഒരു അന്വേഷണവും പത്ര സമ്മേളനവും.എങ്കിലും പ്രദീപ് ഹോനായ് അത് ചെയ്യുമോ.അടിച്ചു വീപ്പക്കുറ്റി ആകുമ്പോൾ അവൻ പലതും പറയാറുണ്ട്. എന്നാലും...'' മനോയുടെ ചിന്തകളെ തടയിടാൻ മൊബൈൽ തെറി വിളി തുടങ്ങി.
''ഡാ മനോ ഇത് ഞാനാടാ.... കാമ്പ്രോത്ത്.. നീ ഉടനടി റൂം വിട്ടു പുറത്തിറങ്ങണം... നോ പറയരുത് .. നിൻറെ സേഫ്റ്റി ആണ് എനിക്ക് പ്രധാനം.. ഞാൻ മെജസ്റ്റിക്കിൽ കാത്തിരിപ്പുണ്ട്...''മനോ എന്തെങ്കിലും പറയുന്നതിന്  മുമ്പ്  സുനന്ദ് ഫോൺ കട്ട് ചെയ്തു. മനൊയുടെ ഹൃദയമിടിപ്പിന്റെ താളം മുറുകി
(തുടരും)

Sunday 26 September 2021

പ്രേമം @ദേശീയ കോളേജ് കഥ( നാലാം ഭാഗം)


ബാംഗ്ലൂരിലെ വിജനമായ രാത്രിയെ കീറിമുറിച്ചുകൊണ്ട് മൊബൈൽ ഫോൺ നിലവിളിച്ചു. കൺപോളകളെ പ്രയാസപ്പെട്ടു ഉയർത്തിക്കൊണ്ട് മനോ ഫോണിൽ എത്തി പിടിച്ചു. മൊബൈൽ കരച്ചിലടക്കി.
''മനോ ഇത് ഞാനാണ് ആണ് മനു പ്രതാപ് ഫ്രം മുംബൈ.. ഡാ ഞാൻ അവളെ കണ്ടു അനിലയെ.. നിൻറെ തെറ്റിദ്ധാരണക്ക് അറുതി വരുത്തണമെന്ന് അവൾക്ക് ആഗ്രഹമുണ്ട്''.. മനു ദീർഘനിശ്വാസം വിട്ടു. മനോ യുടെ മറുപടിക്കായി ചെവികൂർപ്പിച്ചു
മനോ ഒന്നും പറഞ്ഞില്ല .അവൻ ഫോൺ കട്ട് ചെയ്തു.

സമയം രാവിലെ 10 മണി
കോവിഡിൻറെ ഭീകര താണ്ഡവ ത്തിനുശേഷം കണ്ണൂർ നഗരം വീണ്ടും സജീവമായി തുടങ്ങിയിരിക്കുന്നു . പാതയോര കച്ചവടക്കാരുടെ ബഹളം ഒഴിച്ചാൽ കണ്ണൂർ പഴയ കണ്ണൂർ ആയി മാറാൻ തുടങ്ങിയിരിക്കുന്നു. മാസ്കിട്ട മുഖത്തെ കണ്ണുകളിൽ പരിചിതരെ കണ്ടെത്തേണ്ട കാലമായതിനാൽ ഇപ്പോൾ സൗഹൃദബന്ധങ്ങൾ സൂക്ഷിക്കുക ഏറെ പ്രയാസം ആയിരിക്കുന്നു.പഴയ ബസ് സ്റ്റാൻഡിന് പിറകിലൂടെയുള്ള റോഡ് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം എത്തുന്നിടത്തെ ഇടതുവശത്തുള്ള  കെട്ടിടത്തിലാണ് പ്രസ്ക്ലബ് . 

 പ്രമുഖ പത്രങ്ങളിലെയും ചാനലുകളിലെയും റിപ്പോർട്ടർമാർ എത്തിയിട്ടുണ്ട് എല്ലാവരും വളരെ തിരക്കിലാണ് ഇന്ന് വിജിലൻസ് ഓഫീസർ രാം ഈശ്വറിന്റെ പത്രസമ്മേളനമാണ്.
സംസ്ഥാനത്താകെ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന അനില പ്രണയ കേസിന്റെ
ചുരുളഴിയുമോ..?
ഇന്നലത്തെ ചാനൽ ചർച്ചകളിൽ അനിലപ്രണയകേസ് കത്തിപ്പടർന്നിരുന്നു.
28 വർഷത്തിനുശേഷം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം മാധ്യമങ്ങൾക്ക് കിട്ടാനില്ല.
എല്ലാവരുടെ കണ്ണുകളും വിജിലൻസ് ഓഫീസർ രാം ഈശ്വറിലേക്കാണ്. ആ കാലഘട്ടത്തിൽ അനിലയുടെ കൂടെ ദേശീയ കോളേജിൽ സഹപാഠി ആയിരുന്നു രാം ഈശ്വർ. നിരവധി കേസുകൾക്ക് തുമ്പ് ഉണ്ടാക്കിയ ധീക്ഷണാശാലിയായ ഓഫീസർ . മന്ത്രിസഭ സഭ ഈ കേസന്വേഷണത്തിന് ഏകകണ്ഠമായി ഇദ്ദേഹത്തിൻറെ പേരാണ് പ്രഖ്യാപിച്ചത്.
കേസന്വേഷണത്തിന് ഭാഗമായി ഇന്ത്യക്കകത്തും പുറത്തും നിരവധി യാത്രകൾ നടത്തിയതിനു ശേഷമാണ് രാംഈശ്വർ പത്രസമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്.

''പ്രണയത്തെ പോലും പ്രണയിക്കുന്ന വരാണ് കലാകാരന്മാർ.. '' അനില പ്രണയ കേസിൽ സുനിൽ സിംഗറും ആർട്ടിസ്റ്റ് ചന്ദ്രകാന്തും മാപ്പ് സാക്ഷികൾ ആകുമോ?
അനില പ്രണയ കേസ് വിജിലൻസ് അജയ് രാജിന്റെ മൊഴിയെടുക്കുന്നു...
അനില പ്രണയ കേസ് മലയാളഭൂമി പത്രത്തിലെ ശാന്തൻ വഴി തെറ്റിക്കുമോ..?

ഇന്നത്തെ പത്ര സമ്മേളനത്തിനായി കേരളം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ദേശീയ കോളജിലെ 1993ലെ ബികോം ബാച്ചും. അനിലയെ പ്രണയിച്ചത് ഒട്ടനവധി പേരാണ്. എന്നാൽ അനില ഒരാളെ.. ഒരാളെമാത്രം ആത്മാർത്ഥമായി പ്രണയിച്ചിരുന്നു അത് ആരാണ്..?
രാമേശ്വർ കേസിന്റെ ചുരുളഴിക്കുമോ...?
(തുടരും)



Saturday 25 September 2021

എന്റെ സ്കൂൾ


പച്ചപ്പരവതാനി പുതച്ചു കിടക്കുന്ന കുന്നിൻ ചെരുവിൽ ആകാശ കാഴ്ചകൾ കാണാൻ ശിരസ്സുയർത്തി നോക്കുന്ന കൊട്ടില ഹയർ സെക്കൻഡറി സ്കൂൾ. വാത്സല്യവും സാന്ത്വനവുമേകിയ മാതൃവിദ്യാലയത്തിൻറ പടി കടന്നെത്തിയപ്പോൾ വല്ലാത്തൊരാനന്ദത്തിൽ ലയിച്ചു പോയി. അഞ്ചു മുതൽ 10 വരെ വരെ പഠിച്ച എൻറെ പ്രിയ വിദ്യാലയം.
എൻറെ മകൾ അഭിരാമിയുടെ പ്ലസ് വൺ അഡ്മിഷന് വേണ്ടി ഇന്ന് വീണ്ടും ആ അക്ഷരമുറ്റത്തെത്തി.
ഒരു നിമിഷം മനസ്സ് 34 വർഷം പിറകോട്ട് പോയി.
അന്നുണ്ടായിരുന്ന ഓല ഷെഡ്ഡുകളും ഓടിട്ട ബിൽഡിങ്ങും ഇന്നില്ല . അവിടെയൊക്കെ കൂറ്റൻ കെട്ടിടങ്ങൾ പരസ്പരം നോക്കി നിൽക്കുന്നു .സ്കൂൾ മുറ്റത്തെ പുതിയ പൂമരങ്ങളും പൂച്ചെടികളും ഒരപരിചിതനെ കണ്ടതുപോലെ അത്ഭുതംകൂറി നോക്കുന്നു.
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന എൻറെ പ്രിയ വിദ്യാലയത്തിൽ മകളെ ചേർത്തു മടങ്ങുമ്പോൾ വല്ലാത്തൊരു ആത്മനിർവൃതി യിലായിരുന്നു.
-പ്രശാന്ത് കണ്ണോം-

Friday 24 September 2021

പ്രേമം @ദേശീയ കോളേജ് കഥ മൂന്നാം ഭാഗം



''എന്താ മുത്തേ നീ വലിയ ഹാപ്പി ആണല്ലോ''
തുള്ളി ചാടി വന്ന മുത്തിനെ  തടഞ്ഞ് നിർത്തി സുനന്ദ് ബ്രോ.
''ഡാ ഇവനെന്താടാ വണ്ട് കുത്തിയ പോലെ'' മനോയുടെ നിൽപ്പു കണ്ട് മുത്തിന്  അത്ഭുതം.
''ഡാ നീ എന്തെങ്കിലും വഴി കാണൂ ഇല്ലെങ്കിൽ ഇവൻറെ കാര്യം പോക്കാ ..''സുരൻ മുത്തിനെ ദയനീയമായി നോക്കി.
''എടാ മുത്തേ ഈ കുറിപ്പ് ഉടനെ അവളെ ഏൽപ്പിക്കണം.  ഇതെൻറെ  ഹൃദയമാണ്.''
മനോയുടെ സ്വരമിടറി.
''ഡാ നിനക്ക് പൂജിക്കാൻ വേറെ ആരെയും കിട്ടിയില്ലേ'' മുത്ത് മനോയുടെ നേരെ തിരിഞ്ഞു.
''എടാ പ്ലീസ്. . പ്ലീസ്...''മനോ മുത്തിന്റെ കൈ പിടിച്ചു.
''എന്താടാ മുത്തേ ഇത് .. ഇതാണോ നമ്മുടെ ഇടയിലെ സ്നേഹ ബന്ധം'' സുനന്ദ് ഇത്തിരി കടുപ്പിച്ചു.
''കാബ്രോ നിൻറെ നേഴ്സ് ചേച്ചിയെ പോലെയല്ല ആ പെണ്ണ്..  അനില ഇത്തിരി അന്തസ്സും ആഭിജാത്യവും ഉള്ള  കുടുംബത്തിലാ..
മനോ കളം മാറ്റി ചവിട്ടുന്നതാ നിനക്ക് നല്ലത്.'' മുത്ത്  മനോയെ പരമാവധി നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു.
''മുത്തേ നീ എന്റെ തനിസ്വഭാവം പുറത്തെടു പ്പിക്കരുത്..''സുനിൽ സിങ്ങർ ഇടപെട്ടു.
ആകെ കോലാഹലം.
''സുരന്റെ ടൊമാറ്റോയേയും കൊണ്ട് ഒരു തവണ എനിക്ക് കണക്കിന് കിട്ടിയതാ.''
മുത്ത് തൻറെ മുൻ അനുഭവം ഓർമ്മപ്പെടുത്തി.
''എന്താ സുരന് മിണ്ടാട്ടമില്ലേ..''മുത്ത് ചൂടായി .

കളിചിരിയും കലപിലകളുമായികളുമായി നടന്ന ആ പ്രീഡിഗ്രിക്കാലം ...ഒരു നിമിഷം സുരൻ ക്ലാസ് മുറിയിലെ ഓർമ്മകളിൽ ഒരു യാത്ര പോയി
ടൊമാറ്റോ എന്ന് കൂട്ടുകാർ കളിയാക്കുന്ന അംബ.. അക്കൗണ്ടിംഗ് സാറിൻറെ വകയിലെ ബന്ധു വാ.  വലിയ സുന്ദരി ഒന്നുമല്ലെങ്കിലും 
വല്ലാത്തൊരു ആകർഷണം  അംബക്കുണ്ടായിരുന്നു .
''ഡാ സുരാ എന്താടാ നീ ഓർക്കുന്നേ''സുനന്ദ് പുറത്ത് തട്ടി .

''ഡാ അത് വിട്. നമുക്ക് മനോ യുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാം,''
സുനിൽ സിംഗർ  ഇടപെട്ടു.
''മുത്തേ ഈ കുറിപ്പടി ഇന്ന് തന്നെ അനിലക്ക് കൊടുക്കണം''സുനിൽ നിലപാട് കർശനമാക്കി.
''ഓളുടെ അച്ഛൻറെ കയ്യീന്ന് എനിക്ക് എപ്പോഴാ കിട്ടുകാന്ന് അറിയില്ല .''മുത്ത് മനസ്സില്ലാമനസ്സോടെ കുറിപ്പടി വാങ്ങി.
മുത്തു നടന്നു നീങ്ങുന്നത് മനോ നിർന്നിമേഷനായി നോക്കി നിന്നു
(തുടരും)

Sunday 12 September 2021

പ്രേമം @ദേശീയ കോളേജ് ( കഥ)രണ്ടാം ഭാഗം



ഉദയ സൂര്യൻറെ ചെമ്പട്ട് കുപ്പായമണിഞ്ഞ് മരതകപ്പച്ച പട്ടുപാവാടയുമുടുത്ത് ക്ഷേത്ര കവാടത്തിൽ സർവ്വാഭരണ വിഭൂഷിതയായ ദേവിയെ പോലെ അവൾ അനില.
അവളുടെ രൂപലാവണ്യം മനോരഞ്ജൻ നിർന്നിമേഷനായി നോക്കി നിന്നു.

 എന്നാൽ മനോരഞ്ജൻറെ ആനന്ദം അധികനേരം നീണ്ടുനിന്നില്ല.
''എടാ നശിപ്പിച്ചു ആ പണ്ടാരം പിറകെ ഉണ്ട്''
മനോരഞ്ജൻറെ സമനില തെറ്റി.
അവളുടെ തൊട്ടുപുറകേ ഒരു നിഴലായി അവളുടെ അച്ഛൻ ഉണ്ടായിരുന്നു.
''ടാ വഴിയുണ്ടാക്കാം ''സുരൻ ആശ്വസിപ്പിച്ചു .
വെക്കേഷൻ തുടങ്ങിയതിനുശേഷം  ഇത് ആദ്യത്തെ കൂടിക്കാഴ്ചയാണ്. 

അച്ഛനോട് തൊട്ടുരുമ്മി കുണുങ്ങി ചിരിച്ചുകൊണ്ട്  അവൾ അമ്പലമുറ്റത്തേക്ക് നടന്നടുത്തു.
തൻറെ കഥാനായകനെ ആൾക്കൂട്ടത്തിനിടയിൽ അനില കണ്ടു .
അവളൊന്നു പുഞ്ചിരിച്ചു അമ്പലത്തിന കത്തേക്ക് കടന്നു പോയി.
''ടാ അവൾ നിന്നെ നോക്കിയാണോ ചിരിച്ചത്,''
സുരന്റെ കണ്ണുകളിലെ അഗ്നി മനോരഞ്ജൻ തിരിച്ചറിഞ്ഞു.
''ഏയ് നിൻറെ പ്രേമഭാജനം നിന്നോടല്ലാതെ ആരോട് ചിരിക്കാൻ'' സുരന്റെ മറുപടി ഒരു ചിരിയിൽ ലയിച്ചു.

അവൾക്ക് തന്നോടുള്ള  ഇഷ്ടം കൂടി വരാൻ വിക്രാനന്തപുരത്തെ സകല ദേവതമാരെയും മനോരഞ്ജൻ നൊന്തു വിളിച്ചു.ഭണ്ഡാരത്തിൽ കാണിക്കയിട്ടു തൊഴുതു. അനില ക്ഷേത്രത്തിനുള്ളിൽ നിന്നും തൊഴുതു ഇറങ്ങുന്നതുവരെയുള്ള സമയം  മനോരഞ്ജന് ഒരു യുഗം പോലെ തോന്നിച്ചു.പ്രണയിനിക്ക് നൽകാൻ തൻറെ മനസ്സ് പകർത്തിയ ഒരു കുറിപ്പടി മനോയുടെ പോക്കറ്റിൽ നിരാശയോടെ കിടന്നു.

തൊഴുത് ഇറങ്ങിയ അനില ഉന്മേഷ വതിയായിരുന്നു.
''ടാ ഓളുടെ അച്ഛനെ കാണാനില്ലല്ലോ..""
സുരൻ അത്ഭുതം കൂറി .
മനോ അറിയാതെ അവളുടെ അടുത്തേക്ക് നടന്നടുത്തു. ഒരു കാന്തിക തരംഗം അവളിലേക്ക്  തന്നെ വലിച്ചടുപ്പിക്കുന്നതായി അവൻ അറിഞ്ഞു.
'ടാ മനോ..ദേ അച്ഛൻ...''സുരൻ പരിഭ്രാന്തനായി.
മനോ ഞെട്ടി തിരിഞ്ഞു. അവന് പരിസരബോധം ഉണ്ടായി.
അനില അച്ഛനോടൊപ്പം തൊഴുതു മടങ്ങുന്നത് 
അവർ നിരാശയോടെ നോക്കി നിന്നു.

കോർട്ട് റോഡ് കോർണറിൽ കസിൻ ബ്രദേഴ്സ്കാത്തിരിപ്പുണ്ടായിരുന്നു. 
സുനീഷ്സിംഗറും സുനന്ദ് കാബ്രോയും.
താൻ വലിയ പാട്ടുകാരനാണ് എന്ന അഹങ്കാരമൊന്നും സുന്ദരനും സുമുഖനുമായ സുനീഷിനില്ല .
സംഗീതം പഠിക്കാൻ പോയിട്ടൊന്നുമില്ല.
മിമിക്രിക്കാർ പറയുന്നതുപോലെ ദാസേട്ടനൊപ്പം പാടിയിട്ടുണ്ട്. പാട്ട് റേഡിയോയിൽ വരുമ്പോൾ മാത്രം.
പ്രധാന പരിശീലനവേദി കക്കൂസും കുളിമുറിയും തന്നെ. പാട്ടുള്ളത് കൊണ്ട് കിളികൾ പിറകെ ഉണ്ടെന്നുള്ളത് സത്യമാണ്.  എന്നാൽ അധികമൊന്നും വെളിപ്പെടുത്താറില്ല.  ഹൃദയ സൂക്ഷിപ്പുകാർക്ക് വിവരങ്ങൾ അറിയാം. എന്തായാലും  നന്മയുള്ള മനസ്സാണ്.

ബോളിവുഡ് ലുക്കുള്ള സുനന്ദ് ക്ലാസിലെ ഹീറോയാണ്. പെൺകുട്ടികളും സ്ത്രീകളും ഇഷ്ടപ്പെട്ടുപോകുന്ന പ്രകൃതം ഈശ്വരൻ അറിഞ്ഞു കൊടുത്തതാണ്. ആയതിനാൽ എല്ലാവർക്കും അസൂയ തോന്നുന്നതിൽ അത്ഭുതമില്ല. എങ്കിലും അനില വീണില്ല എന്നുള്ളത് അതിശയമാണ്. അത് മനോ യുടെ ഇച്ഛാശക്തിയുടെ ഫലമായിരിക്കാം.

''എടാ  ഇന്നലെ വിക്രാനന്തപുരത്ത് ചില കൂട്ടിമുട്ടലുകൾ ഉണ്ടായിട്ടുണ്ട്''.. സുനീഷ്  സുരൻ പറഞ്ഞ കഥകൾ പൊടിപ്പും തൊങ്ങലും വെച്ച് സുനന്ദിനെ ധരിപ്പിച്ചു . 
''എന്നിട്ട് ഒന്നും നടന്നില്ലല്ലോ...,'' സുനന്ദിന്റെ വാക്കുകളിൽ പരിഹാസം.
''ടാ മഹാന്മാർ വരുന്നുണ്ട്,'' സുനീഷിന് ചിരിയടക്കാൻ കഴിഞ്ഞില്ല .
''അമ്പലത്തിൽ പോയി രണ്ടുപേരും ദേവിയെ കണ്ടോ..? നടന്നടുത്ത മനോയോടും സുരനോടും സുനന്ദിന്റെ ആക്കിയ ചോദ്യം.
''അവള് ആ കുരിശിനെയും കൊണ്ട് വരുമെന്ന്  ആരെങ്കിലും  കരുതിയോ" സുരന്റെ മറുപടി ദേഷ്യത്തോടെ ആയിരുന്നു.  മനോയുടെ മുഖത്ത് നിരാശ വ്യക്തമായിരുന്നു.
''ടാ പ്രണയത്തിന് ചില നോക്കൊക്കെ ഉണ്ട് മോനേ..''പത്താം ക്ലാസ് അവധിക്കാല അനുഭവങ്ങൾ സുനന്ദ് ആദ്യമായി തുറന്നു പറഞ്ഞു.

ഈ സമയത്ത് മുത്ത് അവിടേക്ക് നടന്നു വന്നു.
ഇവൻ  അനിലയുടെ രക്ഷകനാണൊ..?അതോ..
(തുടരും..)

Sunday 5 September 2021

പ്രേമം@ ദേശീയ കോളജ് ഒന്നാം ഭാഗം



ഗ്ലാസ്സിലേക്ക് പകർന്ന blenders pride ൽ അയാൾ ഒരു കഷണം ഐസ്ക്യൂബ് കൂടി ഇട്ടു. ആ മഞ്ഞു കഷണം അതിൽ ലയിച്ച് ഇല്ലാതാവുന്നത് അയാൾ നിർവികാരമായി നോക്കിയിരുന്നു. ബാംഗ്ലൂരിലെ തിരക്കുപിടിച്ച പ്രവർത്തി ദിവസത്തിന് മനോരഞ്ജൻ വിരാമ മിടുന്നത് അങ്ങനെയാണ്
ഘടികാരത്തിൽ മണി പന്ത്രണ്ട് അടിച്ചു. തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് വീശിയടിച്ച കാറ്റ് അയാളുടെ കവിളിൽ ഒരു ഉമ്മ വെച്ച് കടന്നുപോയി പോയി.
''എന്നാലും...അനില...''ആത്മഗതം മുഴുമിച്ചില്ല .
ഒരു സിപ്പ് എടുത്തതിനുശേഷം അയാൾ ഒരു ചാൻസലർ സിഗരറ്റ് ചുണ്ടോട് ചേർത്തു. വശ്യതയാർന്ന വിടർന്ന രണ്ട് കണ്ണുകൾ മാത്രം തന്നെ തുറിച്ചു നോക്കുന്നതായി അയാൾക്ക് തോന്നി. അയാൾ ആ കണ്ണുകളിൽ നോക്കിയിരുന്നു.ദേശീയ കോളേജിലെ 1993 ബികോം ബാച്ച് വാട്സാപ്പ് ഗ്രൂപ്പിൽ ഇന്ന് തന്നെ കുറിച്ച് വന്ന കുത്തുവാക്കുകളും ശാന്തന്റെ പ്രണയഗാനവും അയാളെ മുപ്പത് വർഷം പിറകോട്ടു കൊണ്ടുപോയി...

വിക്രാനന്തപുരം ക്ഷേത്രത്തിൽ ഇന്ന് കൊടിയേറ്റ് ആണ്. ഇനിയൊരു മൂന്നു നാല് ദിവസം സന്തോഷത്തിന്റെ ദിനങ്ങളാണ്.
മനോരഞ്ജൻ പതിവിലും നേരത്തെ അമ്പലത്തിലെത്തി .പ്രീഡിഗ്രി കഴിഞ്ഞ വെക്കേഷൻ കാലമാണ്. എസ്. കെ.സുരനവിടെ നേരത്തെ ഹാജരായിരുന്നു.
മനോരഞ്ജന്റെ വാക്കിൽ പറഞ്ഞാൽ വായി നോട്ടത്തിന് എം.ഏക്ക് പഠിക്കുന്നവൻ.

മനോ എത്തുമ്പോഴേക്കും വൈവ വരെ പാസായി നിൽക്കുകയായിരുന്നു സുരൻ. എന്നാലും താൻ വലിയ സുന്ദരനാണ് എന്നുള്ള അഹങ്കാരമൊന്നും സുരനിൽ ഇല്ല.
എന്നാൽ മനോ അങ്ങനെയല്ല തൻറെ സൗന്ദര്യത്തിന്റെ തന്നെ ആരാധകനാണ് അവൻ . അല്ലേലും അഹങ്കരിക്കുന്നതിൽ തെറ്റില്ല. പ്രേമാഭിഷേകത്തിലെ സാക്ഷാൽ കമലഹാസൻ വരെ ആ സൗന്ദര്യത്തിനു മുന്നിൽ തോറ്റു പോകും.

ദർശന സുഖം സ്പർശനസുഖം ഉത്സവ നാളുകൾ അങ്ങനെയാണ്. സുരൻ അവിടെയുള്ള പെൺനിരകളുടെ മുഴുവൻ ഫോട്ടോ എടുത്തു കഴിഞ്ഞു. പത്തു മുപ്പതു കൊല്ലം മുമ്പ് ആയതുകൊണ്ട് മൊബൈൽ ക്യാമറ ഒന്നുമില്ല. കണ്ണുകൊണ്ട് തന്നെയാണ് ഫോട്ടോ എടുപ്പ്.
''എടാ അവൾ എത്തിയിട്ടില്ല ...''സുരന്റെ വാക്കുകളിൽ നിരാശ.
മനോ യുടെ കണ്ണുകൾ ക്ഷേത്ര കവാടത്തിലേക്ക് തന്നെയാണ് . അവൻറെ ഹൃദയമിടിപ്പിന്റെ താളം മുറുകി. പ്രതീക്ഷയറ്റ് മനോനില കൈവിട്ടു പോകുമോ എന്നവൻ ഭയന്നു. ഇന്നലെ ഒരു പോള കണ്ണ് അടച്ചിട്ടില്ല .
ഈയൊരു ദിവസത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.

''ടാ സുരാ ...ദേ അവൾ..,''കവാടത്തിലേക്ക് ചൂണ്ടി മനോ വിളിച്ചുപറഞ്ഞു. അവൻറെ ശബ്ദം അമ്പലമുറ്റത്തെ പ്രകമ്പനം കൊള്ളിച്ചു.(തുടരും..)
-പ്രശാന്ത് കണ്ണോം-


Tuesday 31 August 2021

പ്രണയ ഗാനം


വിരഹ മഴയായി പെയ്തു നീ എന്നിൽ
പ്രണയ മധുവിൻ  മധുരമേകി നീ 
ശലഭമായെൻ ഹൃദയ വനികയിൽ
വർണ്ണ രാജികൾ തീർത്തു നീ

വസന്തമെത്തുവാൻ കാത്തു നിന്നോരാ
ശിശിര സന്ധ്യകളോർക്കു നീ 
മധുര ചുംബനമൊന്നു നൽകിയെൻ
ഹൃദയ നൊമ്പരം തീർത്തതും 
(വിരഹ മഴയായി...)

വഴിപിരിഞ്ഞു നടന്നതെന്തെ നീ
എൻ വ്യഥകളറിയാതെ പോയതും
പ്രണയ സാഗര തീരഭൂമിയിൽ 
ഞാൻ കാത്തിരിപ്പാണോമലേ
(വിരഹ മഴയായി...)
-പ്രശാന്ത് കണ്ണോം-

Friday 20 August 2021

ഓണാശംസകൾ...


ചിങ്ങം വന്നേ പൂത്തുമ്പീ
ചില്ലകൾ പൂത്തേ പൂത്തുമ്പീ
പൂക്കളുണർന്നേ പൂത്തുമ്പീ
പൂന്തേനുണ്ണാം പൂത്തുമ്പീ.
പൊൻകതിരുണ്ടേ പൂത്തുമ്പീ
പൊൻ പട്ടുണ്ടേ പൂത്തുമ്പീ
പൂക്കളമുണ്ടേ പൂത്തുമ്പീ
പൂവിളിയുണ്ടേ പൂത്തുമ്പീ
ഊഞ്ഞാലാടാം പൂത്തുമ്പീ
ഊണു വിളമ്പാം പൂത്തുമ്പീ
ഓണം കൂടാം പൂത്തുമ്പീ
ഓടിയണഞ്ഞോ പൂത്തുമ്പീ
-പ്രശാന്ത് കണ്ണോം-

Saturday 14 August 2021

സ്വാതന്ത്ര്യദിനാശംസകൾ


ആഗസ്ത് വന്നാൽ പതിനഞ്ചിന്
ആനന്ദമേകുന്ന പൊൻ സുദിനം
ആണ്ടുകൾ നീണ്ടയടിമത്തവും
ആപത്തും നീങ്ങിയ പുണ്യ ദിനം
ഭാരതമണ്ണിനു സ്വാതന്ത്ര്യവും
ഭാസുര ഭാവിയും വന്ന ദിനം
ഭാരത മക്കളാം നമ്മൾക്കെല്ലാം
ഭാഗ്യ യോഗങ്ങൾ പിറന്ന ദിനം
സത്യവും ധർമ്മവും കാക്കണം നാം
സദ് വചനങ്ങൾ പറഞ്ഞീടണം
സന്തോഷ ചിത്തരായി മുന്നേറണം
സ്വാതന്ത്ര്യമെന്നും കാത്തിടേണം
-പ്രശാന്ത് കണ്ണോം-

Saturday 7 August 2021

കർക്കിടകവാവിൻറെ രാത്രിയിൽ (കഥ)


കർക്കിടകത്തിലെ കറുത്തവാവ് ദിവസം അച്ചുവിന് വലിയ സന്തോഷമുള്ള ദിവസമാണ് . തറവാട്ടിൽ ഒത്തിരി ആളുകൾ ഉണ്ടാകും. എല്ലാവരും ഒത്തു ചേരുന്ന ദിവസം. വാഴ പോളയിൽ കവുങ്ങിൻ തടി ചെത്തി മിനുക്കി ഒരറ്റം കൂർപ്പിച്ച് എടുക്കുന്ന  കോത്തിരി കുത്തി തട്ടൊരുക്കി കുരുത്തോല കൊണ്ട് അലങ്കരിക്കും. രാത്രിയിലെ ഭഗവതി പൂജക്കു വേണ്ടിയാണ്.

രാവിലെ തറവാട്ടുമുറ്റത്ത് വല്യച്ഛൻ ബലി ഇടും. മറ്റുള്ളവരെല്ലാം അരിയിട്ട് നമസ്കരിക്കും. ബലിച്ചോറ് കാക്കക്ക് കൊടുക്കും. അന്നൊക്കെ ഇഷ്ടംപോലെ കാക്കകൾ ഉണ്ടായിരുന്നു.
പിന്നീട് വെള്ളരി പെരക്കും കൂട്ടി പച്ചരി പുഴുക്ക് കഴിക്കും. ഓ എന്തു രുചിയാ അതിന്.
ഓർക്കുമ്പോൾ തന്നെ അച്ചുവിന്റെ വായിൽ വെള്ളമൂറി.

രാത്രി 12 മണിക്കാണ് അകത്തു വെച്ചു കൊടുക്കൽ.
പിതൃക്കളുടെ ആത്മാക്കൾ വന്ന് ഇത് കഴിക്കുമെന്ന് അമ്മൂമ്മ പറഞ്ഞു തന്നിട്ടുണ്ട്.
ആദ്യമൊക്കെ അച്ചൂന് വലിയ പേടിയായിരുന്നു. അഞ്ചാം ക്ലാസ്സിൽ എത്തിയപ്പോൾ പേടിയൊക്കെ മാറി. അനിയും സതീശനും മറ്റു കൂട്ടുകാരൊക്കെ ഉണ്ടാകും.

മീൻ പൊരിച്ചതും ചിക്കനും ഉൾപ്പെടെ എന്തൊക്കെ ഐറ്റംസ് ആണ് പിതൃക്കൾക്ക് കൊടുക്കുന്നത്. അകത്ത് വിളമ്പിയാൽ വാതിൽ കൊട്ടിയടയ്ക്കും.
അരമണിക്കൂർ കഴിഞ്ഞാൽ വാതിൽതുറന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ഈ ഭക്ഷണം കഴിക്കും.
ഈ ആത്മാക്കൾ വന്നുപോകുന്നത് അച്ചു ഇതുവരെയും കണ്ടിട്ടില്ല. എല്ലാവർഷവും നോക്കാറുണ്ട്. എന്താ അവരെ കാണാത്തേ..?ചോദിച്ചാ അമ്മൂമ്മ പോലും ഒഴിഞ്ഞുമാറും. വല്യച്ഛനോട് ചോദിച്ചാൽ ശകാരം കിട്ടും.

ഇത്തവണ അച്ചു ഒരുങ്ങിയിരുന്നു. ഭഗവതിയോട് നൊന്ത് പ്രാർത്ഥിച്ചു. ഇക്കുറി ആത്മാക്കളെ കാട്ടി തരണേ .
സമയം രാത്രി 12 നോട് അടുത്തു. വെള്ള ഉടുത്ത രണ്ടുപേർ അച്ചൂന്റെ അടുത്തെത്തി.
''ആരാ..?'' അച്ചൂന് പേടിയൊന്നും തോന്നിയില്ല.
'' മോനു  വേണ്ടപ്പെട്ടവരാ... ഇത്തവണ അച്ചു കൂടി ഉണ്ട് ഞങ്ങളോടൊപ്പം ശ്രാദ്ധ മുണ്ണാൻ'' അവർ അച്ചുവിനെ നോക്കി ചിരിച്ചു.
അച്ചു അവരെ സൂക്ഷിച്ചു നോക്കി മരിച്ചുപോയ അപ്പൂപ്പനും ഇളയച്ഛനും.
''മോനേ നീയും ഈ കോവിഡ് കാലത്ത്  നമ്മോടൊപ്പം ചേർന്നിരിക്കുന്നു''
അവർ അച്ചുവിൻറെ കൈപിടിച്ചു .
തറവാടിന്റെ അകത്തേക്ക് നടന്നു കയറി.
-പ്രശാന്ത് കണ്ണോം-

Saturday 24 July 2021

ദൈവവും സദാനന്ദൻറെ കാറും


''ഹലോ ഹലോ ആ പറയൂ രാജേട്ടാ... കേൾക്കാം''അയാൾ ഒച്ച കൂട്ടി
''ഞാൻ വിളിച്ചത് ഒരു കഥ പറയാനാ. പെട്ടെന്ന് തോന്നിയതാ അതാ ഇപ്പോ തന്നെ വിളിച്ചത്,''
കഥയുടെ വൺലൈൻ രാജേട്ടൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
രാജേട്ടൻ അങ്ങനെയാണ് ആണ്. ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ളതിനാൽ കഥകളുടെ ഗ്രന്ഥപുര തന്നെ ഉണ്ട് രാജേട്ടനിൽ. നന്മയുള്ള മനസ്സ് ആയതിനാൽ ആരെയും വെറുപ്പിക്കാൻ മനസ്സില്ലാത്ത മനുഷ്യസ്നേഹി.
''ദൈവവും സദാനന്ദൻറെ കാറും''കഥയുടെ പേരും രാജേട്ടന്റെ വക തന്നെ.
പൂയം നക്ഷത്രത്തിൽ ജനിച്ച സദാനന്ദൻ. പരമ ഭക്തൻ. ഊണിലും ഉറക്കിലും നാമ ജപവുമായി വ്യത്യസ്തനായി ജീവിക്കുന്നവൻ. സദാനന്ദന് ദൈവത്തിൻറെ അടുത്താണ് സ്ഥാനം. അതിനാൽ പ്രാർത്ഥന കൃത്യമായി നടക്കുന്നു ആഗ്രഹിച്ചതെല്ലാം ദൈവം നൽകുന്നു.
മൊട്ടക്കുന്നിലെ അമ്പലത്തിൽ
എല്ലാദിവസവും ദൈവത്തെ കാണാൻ പോകും. ദൈവവുമായി കാര്യങ്ങൾ സംസാരിച്ചു തീർപ്പാക്കും. സ്കൂൾ കോളേജ് വിജയങ്ങൾ ജോലി വിവാഹം നല്ല വീട് നല്ല കാറ് എല്ലാം ഭഗവാൻ നൽകി.
എന്നാൽ ഈയിടെയായി സദാനന്ദനെ അമ്പലത്തിൽ കാണാറില്ല. വരുന്ന ഭക്തരുടെ കൂട്ടത്തിൽ ദൈവം സദാനന്ദനെ എന്നും നോക്കും പക്ഷേ സദാനന്ദൻ ആ കൂട്ടത്തിൽ ഒന്നുമില്ല. മാസം ഒന്നു കഴിഞ്ഞു ദൈവം സദാനന്ദനെ തിരക്കി അയാളുടെ വീട്ടിലെത്തി. വലിയ പ്രൗഢിയുള്ള വീട് വലിയ ഗേറ്റ് . മുറ്റത്ത് നിർത്തിയിട്ട വലിയ കാർ കണ്ടു ദൈവവും അത്ഭുതപ്പെട്ടു.
തൻറെ ഭക്തന്റെ ഇപ്പോഴത്തെ നിലയിൽ ദൈവവും സന്തോഷിച്ചു. ദൈവം കോളിംഗ് ബെൽ അടിച്ചു. സദാനന്ദൻ വാതിൽ തുറന്നു.
''ഓ ഗോഡ് യൂ...''സദാനന്ദൻ അത്ഭുതംകൂറി .
''യാ... നീ ഇപ്പോൾ അമ്പലത്തിലേക്ക് വരുന്നില്ല.. എന്തുപറ്റി'' ദൈവം പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു .
''അത്.. അമ്പലമുറ്റത്ത് എൻറെ കാർ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാഞ്ഞിട്ടാ...''സദാനന്ദൻ ചിരിക്കാൻ ശ്രമിച്ചു.
''ഓക്കേ..'' ദൈവം പുഞ്ചിരിച്ചുകൊണ്ട് പടിയിറങ്ങി .
ദൈവം തന്നിൽ നിന്നും അകലുന്നത് സദാനന്ദൻ നിർന്നിമേഷനായി നോക്കി നിന്നു.
''ഈ സദാനന്ദൻ ആരാണ്...''
രാജേട്ടൻ ഫോൺ വെച്ചു കഴിഞ്ഞശേഷം
അയാളുടെ ചിന്ത ആ വഴിക്കായി.

-പ്രശാന്ത് കണ്ണോം-

Sunday 11 July 2021


അതെ ഇവൻ സിംഹമാണ്...
സിംഹ രാജാവ് ... ദി കിംഗ് ലയൺ
കാൽ പന്തുകളിയിൽ മഴവില്ലിന്റെ
ഏഴഴക് തീർത്തവൻ..
ഇതിഹാസം...

Tuesday 6 July 2021



കൊളംബിയൻ മഞ്ഞപ്പടകൾക്കു മേൽ ശര മാരി പെയ്ത പ്രിയ മെസ്സീ.. . നീ മുന്നിൽ നിന്ന് പടനയിച്ച യുദ്ധം ജയിച്ചു കേറിയത് പുതിയ കാലത്തിലേക്കാണ് . നീ വിശ്വ വിജയിയാണ്. സൂര്യനുള്ള കാലം വരെയും ഓർക്കും നിൻറെ ചടുല പദ ചലനങ്ങൾ.നിൻറെ പാദങ്ങളിൽ നിന്നും അഗ്നി പ്രവഹിക്കുന്നത്  ഞാനറിയുന്നു ആ അഗ്നിയിൽ കലാശക്കളിയിൽ എതിരാളികൾ എരിഞ്ഞടങ്ങും. ഗോൾവല കാത്ത പ്രിയ മാർട്ടിനെസ്  നിൻറെ പാദങ്ങളിൽ പ്രണമിക്കട്ടെ ചുംബിക്കട്ടെ...
-പ്രശാന്ത് കണ്ണോം-

Saturday 26 June 2021

പേര് മരച്ചോട്ടിൽ

മുകളിൽ ആകാശവും
താഴെ ഭൂമിയും
പേര മരച്ചോട്ടിലെ
കുഞ്ഞനുറുമ്പുകളും
നാണംകുണുങ്ങികളായ
തൊട്ടാവാടി ചെടികളും കൂട്ട്
ആകാശത്തിലെ മേഘജാലങ്ങൾ
തിടുക്കത്തിൽ പായുകയാണ്
ഇളകി വീശുന്ന കാറ്റിൽ
പേര ഇലകൾ
പൊഴിഞ്ഞു വീഴുന്നു
കോവിഡു കണക്കിൽ
നേരിയ കുറവ്
മൂടിക്കെട്ടിയ മുഖങ്ങൾ
മറഞ്ഞു പോകുന്ന കണ്ണുകൾ
വൈറസുകൾക്ക്
പക്ഷഭേദം ഇല്ല
അവയ്ക്ക് മുകളിൽ
ആകാശവും
താഴെ ഭൂമിയും
നാം കരുതിയിരിക്കണം
ജീവവായു തരുന്ന മരങ്ങളെ
പ്രാണനെ പോലെ
പരിരക്ഷിക്കണം
പേര മരം മൗനമായ്
മൊഴിഞ്ഞു.
-പ്രശാന്ത് കണ്ണോം-

Friday 25 June 2021

കണ്ണന്റെ ലൗബേർഡ്സ്


ലൗ ബേർഡ്സിൻറെ കൊഴിഞ്ഞുവീണ രണ്ടു കുഞ്ഞു തൂവലുകൾ. കണ്ണൻറെ കണ്ണീർത്തുള്ളികളിൽ കുതിർന്നു.

കഴിഞ്ഞയാഴ്ചയാണ് അച്ഛൻ രണ്ടു ലൗബേർഡ്സ്കളെ അവന് കൊണ്ട് കൊടുത്തത്. ഒന്ന് പച്ചയും മറ്റേത് നീലയും . എത്ര പെട്ടെന്നാ കണ്ണനുമായി ഇവ അടുത്തത്.കണ്ണൻറെ കയ്യിൽ വന്നിരിക്കുക. ആഹാരസാധനങ്ങൾ കൊത്തി പെറുക്കുക. കണ്ണൻ കുഞ്ഞു കിളികളെ നെഞ്ചോട് ചേർത്തു.
ലോക്ക് ഡൗണും ഓൺലൈൻ പഠനവും ഈ നാലാം ക്ലാസ്സുകാരനെ വല്ലാതെ ബോറടിപ്പിച്ചിരുന്നു.എന്നാൽ കിളികൾ വന്നതോടുകൂടി അവൻ ഉന്മേഷവാനായി. ഊണിലും ഉറക്കത്തിലും കിളികൾ എന്ന ഒറ്റ ചിന്ത മാത്രമായി.

ഉറക്കമുണർന്ന ഉടൻ ഇന്നും തൻറെ ലൗബേർഡ്സിനടുത്തേക്ക് കണ്ണനോടിയെത്തി . വിറക് പുരയിൽ വെച്ചിരുന്ന കിളിക്കൂട് തുറന്നുകിടക്കുന്നു.
അതിൽ പേടിച്ച് വിറച്ച് നീല ലൗബേർഡ്സ് മാത്രം. വീണുകിടന്ന രണ്ടു പച്ചകിളി തൂവലുകളിൽ ചോര പുരണ്ടിരിക്കുന്നു. അവൻ ആ കുഞ്ഞു തൂവലുകൾ വാരിയെടുത്ത് നിലവിളിച്ചു . അമ്മേ....
അവൻ വിങ്ങിപ്പൊട്ടി .

ചുടുചോര മോന്തി വിറക് പുരയുടെ മൂലയിൽ ഒളിച്ചിരിക്കുന്ന പെരുച്ചാഴി ഇതൊന്നും അറിഞ്ഞതേയില്ല.
-പ്രശാന്ത് കണ്ണോം-


Wednesday 23 June 2021

മെസ്സിക്കു പിറന്നാൾ



മാനത്തെ താരങ്ങളും അമ്പിളിമാമനും ഇവൻറെ പാദങ്ങളിൽ മുത്തമിടാൻ കൊതിക്കുന്നു .വെള്ള മുകിലുകൾ വശൃമനോഹരികളായി ഇവനെ പുൽകാനായി ഓടി അടുക്കുന്നു.
ഇവൻറെ കാൽ സ്പന്ദനം കേൾക്കുമ്പോൾ
അലമാലകൾ ആവേശത്താൽ ആർത്തിരമ്പുന്നു.
കാൽപന്തുകളിയുടെ രാജകുമാരാ
നിൻറെ പാദങ്ങളിൽ ഞാൻ ഒന്ന് മുത്തം ഇട്ടോട്ടെ.....

Monday 21 June 2021

സംഗീതം

വർണ്ണമുകിൽ തേരിലേറി
മൃദു മന്ദഹാസം തൂകി
അമൃതാനന്ദ മേകാൻ
അണയൂ സംഗീതമേ

ആരോഹണങ്ങളും
അവരോഹണങ്ങളും
മമ ജീവതാളമായി
സ്വരശ്രുതി മീട്ടുന്നു

പാടുംകുയിലിന്റെ
സ്വരമിന്നിടറുന്നു
ശാരിക പൈതലിൻ
പ്രാണൻ പിടയുന്നു

അമ്മയാം മണ്ണിന്നു
വാമൂടിമയങ്ങുന്നു
വിണ്ണവർ പോലുമിന്ന്
മണ്ണിനെ മറക്കുന്നു

ആനന്ദമേകുവാനായ്
വരിക സംഗീതമേ
ശാന്തിതൻ ദൂതുമായ്
അണയൂ സംഗീതമേ
(വർണ്ണമുകിൽ..........)
-പ്രശാന്ത് കണ്ണോം-

Saturday 12 June 2021

വാർദ്ധക്യം


ഓർമ്മകൾ ഊന്നു വടിയിലായി
ഓരോ ചുവടിലും ഭീതിയായി
ഓരോനിമിഷവും ആധിയായി
ഓമനിക്കാൻ ആരുമില്ലാതായി
വാർദ്ധക്യമേ നിന്റെ നാട്യമെല്ലാം
വാക്കിലും നോക്കിലും മാത്രമായി
വാമൂടി യൂറിച്ചിരിച്ചിരിച്ചു കൊല്ലും
വാൾമുനനാക്കിലൊളിച്ചു വെക്കും
ജീവിതകാലത്തു ശാന്തിനേടാൻ
ജീവനായ് സൗഹൃദം കാത്തിടേണം
ജീർണ്ണത മാനസേ തോന്നിടാതെ
ജീവികൾക്കാനന്ദമേകിടേണം
-പ്രശാന്ത് കണ്ണോം-

Thursday 27 May 2021

പ്രണാമം

വിണ്ണിൽ നിന്നും വിരുന്നു വന്ന്
മണ്ണിൽ തെളിഞ്ഞ പൊൻ താരമേ
വിദ്യയും വാണിയും ഒന്നു ചേർന്ന്
മാനവ സ്നേഹ സ്വരൂപമായി
വിനയത്താൽ കർമ്മ നിരതനായി
മാതൃഭൂമിതൻ വീരപുരുഷനായി
വിശ്വത്തിലെങ്ങും കീർത്തികേട്ട്
മലയാള നാടിന്നഭിമാനമായ്
വിണ്ണിൽ മറഞ്ഞതാമീദിനത്തിൽ
മാലോകരേകുന്നു ബാഷ്പാഞ്ചലി
വിശ്വം നിലനിൽക്കും കാലം വരെ
മാനവരോർക്കുമീ പുണ്യ നാമം.
-പ്രശാന്ത് കണ്ണോം-

Wednesday 26 May 2021

കരിനീല കണ്ണി

കരിനീല കണ്ണുള്ള കൊച്ചു പൂച്ച
ഇവൾ കരയുമ്പോളെൻവീടുണരുമിന്ന് മുകളിലെ കുന്നിലെ പാറയിടുക്കിലായ് മഴയത്തു കണ്ടൊരു കൊച്ചു പൂച്ച
ആരോ കനിവൊട്ടുമില്ലാതുപേക്ഷിച്ച
കാണാനഴകുള്ള കൊച്ചുപൂച്ച
കുറുനരി കൂട്ടങ്ങൾ കണ്ടതില്ല
പാറും പരുന്തുകൾ കണ്ടതില്ല
പാറയിടുക്കിൽ പുളച്ചു പായും
കൊടും കാട്ടു നാഗങ്ങളും കണ്ടതില്ല കാട്ടുചെടികളിൽ കൂട്ടമായി കൂടിയ
കട്ടുറുമ്പിൻ കൂട്ടം കണ്ടതില്ല
വെള്ളിടി വെട്ടി ശര മാരി പെയ്തപ്പോൾ ആകെ നനഞ്ഞു വിറച്ചു പൂച്ച
ഉള്ളിലെ പ്രാണനെ കാത്തിടുമീശ്വരൻ കാരുണ്യം കാട്ടിയ കൊച്ചു പൂച്ച 
നീട്ടി കരഞ്ഞവൾ പ്രാണനെ കാത്തിടാൻ തോരാമഴ തീരും നേരം വരെ 
ആ വഴി പോയൊരു നേരത്ത് ഞാനെൻറെ നെഞ്ചോട് ചേർത്തൊരീ കൊച്ചു പൂച്ച
കരിനീല കണ്ണുള്ള കൊച്ചു പൂച്ച 
ഇവൾ കരയുമ്പോളെൻവീടുണരുമിന്ന്.
-പ്രശാന്ത് കണ്ണോം-

വൺലൈൻ

'' മാധവൻ സാർ ഞാൻ റെഡിയാണ്.
അവൾ സമ്മതിക്കും ''
രമേശന്റെ വാക്കിൽ വിശ്വസിച്ച് അഘോരി മാധവ് ഇരുപത് ലക്ഷത്തിന്റെ നോട്ടുകെട്ടുകൾ അയാൾക്ക് കൈമാറി.
അറുപതുകാരനായ അഘോരി മാധവ് ബിസിനസ്സ് അതികായൻ കല്ല്യാണം കഴിച്ചിട്ടില്ല സ്വന്തമെന്നു പറയാൻ ആരുമില്ല എന്നാൽ സ്വന്തം ചോരയിൽ ഒരു കുട്ടി വേണം എന്ന ആഗ്രഹം, അത് ഒരു വാടക ഗർഭപാത്രം എന്ന ചിന്തയിലെത്തിച്ചു,
എന്നാൽ രമേശന്റെ 45 കാരി ഭാര്യ തനി നാട്ടിൻപുറത്തുകാരി രമയ്ക്ക് അത് ഉൾക്കൊള്ളാനായില്ല രമേശന്റെ നിർബന്ധത്തിനു വഴങ്ങാതെ അവൾ ആത്മഹത്യ ചെയ്തു. ഇളയ കുട്ടിയുടെ ബ്രെയിൻ ഓപ്പറേഷന് പതിനഞ്ച് ലക്ഷം വേണം. കൊടും ദുരിതങ്ങളുടെ നടുവിൽ 21 കാരിയായ മകൾ ആശ ഇതിന് തയ്യാറായി. അച്ഛനു വേണ്ടി അനിയത്തിക്കു വേണ്ടി അവളുടെ ത്യാഗം .അഘോരി മാധവ് അവരെ അവിടെ നിന്നും മാറ്റി. ഊട്ടിയിലെ തന്റെ ഫ്ലാറ്റിൽ താമസിപ്പിച്ചു. രമേശന്റെ ഇളയ മകളുടെ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി.ആശ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. എന്നാൽ കുഞ്ഞിനെ വിട്ടുകൊടുക്കാൻ അവളുടെ മാതൃഹൃദയം അനുവദിച്ചില്ല.അവിവാഹിതയായ അമ്മ.അഘോരി മാധവും സങ്കടത്തിലായി. പ്രശ്നപരിഹാരത്തിനായി അഘോരി മാധവ് ആശയെ വിവാഹം കഴിച്ചു.
'' ഏയ് ഇത് പോരാ ഇതിൽ എന്തെങ്കിലും ട്വിസ്റ്റ് വേണം എന്നാൽ മാത്രമേ സിനിമ കാണാൻ ആളുകൾ കയറൂ. വൺ ലൈൻ സ്റ്റോറി കൊള്ളാം പക്ഷേ ഒന്നു കൂടെ പൊളിച്ചെഴുതണം .കൈമാക്സ് തകർക്കണം'' സംവിധായകൻ മുഖം നോക്കാതെ പറഞ്ഞു
''ഓ ചെയ്യാം സർ''
അയാൾ പ്രതീക്ഷയോടെ പടിയിറങ്ങി
-പ്രശാന്ത് കണ്ണോം-

Sunday 23 May 2021

ആർപ്പുവിളികളും
ആഘോഷങ്ങളുമില്ല
ആൾക്കൂട്ടങ്ങളും
കോലാഹലങ്ങളുമില്ല
കണ്ണുകൾക്ക് അദൃശ്യനായ
വികൃതരൂപിയാണ് ശത്രു
ഉൾക്കരുത്താൽ നേരിടണം
ഇവൻ എല്ലായിടത്തുമുണ്ട്
ഏതു വഴിയും ആക്രമിക്കാം
ആരുടെയൊക്കെയോ ഉള്ളിൽ
തുരന്ന് കയറിയിരിക്കുന്നു
ശ്വാസനാളത്തിൽ വെടിയുതിർക്കാൻ
അപകടകാരിയാണിവൻ
ഇവനെ പുറത്ത് തടയണം
വെടിയോച്ച മുഴങ്ങരുത്
മുഖമറയ്ക്ക് കരുത്ത് വേണം
കരങ്ങൾ സുരക്ഷിതമാക്കണം
 ശരീരത്തിന് വീര്യം വേണം.
ഈ ശത്രുവിനെ നേരിടാൻ
ലോകം ഒറ്റക്കെട്ടാണ്
ഒരുമിച്ച് പടനയിക്കണം.
സംഘം ചേർന്ന പടപ്പുറപ്പാടല്ല
സ്വന്തം മാളങ്ങളിൽ പതിയിരുന്ന്
ഒറ്റയാൾ പോരാട്ടങ്ങൾ
ചരിത്രവിജയം നേടണം
വീര ചരിതം കുറിക്കണം
ഇവനെ ആട്ടിയകറ്റണം
നാം പടപ്പുറപ്പാടിലാണ്
കച്ചകെട്ടി ഒരുങ്ങിയിരിക്കുക
ആത്മ വിശ്വാസത്താൽ
മനോബലം ആർജ്ജിക്കുക
വിജയം സുനിശ്ചിതം.
-പ്രശാന്ത് കണ്ണോം-

ജീവിതപ്പാലം

(കാഴ്ചക്കപ്പുറം)
മൂർദ്ധാവിൽ ഇറ്റുവീണ
മഴനീർ മുത്തുകൾക്ക്
കണ്ണീരിന്റെ ഉപ്പു ഗന്ധം.
പൊടുന്നനെ പെയ്ത
ചാറ്റൽ മഴയെയും
ആത്മ നൊമ്പരങ്ങളെയും
കൊടിയിലയാൽ മറച്ചു.
ഞേറ്റിലാശ്വാസക്കഞ്ഞിയുണ്ട്
ഖൽബിൽ പ്രാർത്ഥനയും
അക്കരെ ആശുപത്രിയിലെ
രോഗിയാം പതിയെ തേടി
ജീവിതപ്പാലത്തിന്റെ
കൈവരി താണ്ടട്ടേയിവൾ
-പ്രശാന്ത് കണ്ണോം-

Saturday 22 May 2021

കവിതാ പൂരണം


കോട്ടും സൂട്ടുമണിഞ്ഞിട്ട്
കേട്ടോ ചെക്കൻ വരണുണ്ടേ
കിട്ടമ്മാന്റെ കുട്ടിപ്പെണ്ണിനെ
'കെട്ടാ'നെന്തൊരു നെട്ടോട്ടം
-പ്രശാന്ത് കണ്ണോം-

Wednesday 19 May 2021

മഴയോഴിഞ്ഞ വഴിയിൽ



എവിടെയും ആളനക്കമില്ല
നാട്ടിൻപുറത്തെ ഒഴിഞ്ഞ
പീടികത്തിണ്ണകൾ പലതും
നായ്ക്കൾ താവളമാക്കി
അവയ്ക്ക് മാസ്ക് വേണ്ട
സാമൂഹ്യ അകലം ബാധകമല്ല
തെരുവിൽ അലയുന്ന
പിച്ചക്കാർ എങ്ങുപോയി?
ഇരുചക്രങ്ങളും ഒറ്റ വണ്ടികളും
ശൂന്യമായ റോഡിന് സാന്ത്വനമേകുന്നു
ആംബുലൻസിന്റെ ചിറിപ്പാച്ചൽ
കാതടപ്പിക്കുന്നു കരളിൽ കുത്തുന്നു
കൊറോണക്ക് കൂട്ടായി മഴയും
അടച്ചു പൂട്ടലിന് ആക്കം കൂട്ടി
കാക്കിയിട്ട പോലീസുകാർ
അങ്ങുമിങ്ങും ജാഗ്രതയിലാണ്
തളരാതിരുന്നാൽ തീരത്തണയാം
മുഖം മൂടിയില്ലാ കാലത്തിനായ്
കരുതലോടെ കാത്തിരിക്കാം
-പ്രശാന്ത് കണ്ണോം-

Sunday 16 May 2021

കാറ്റിനോട്


കാറ്റേ നീ 
അങ്ങിനെയാണ്
കാണാതെ
അനുഭവിച്ചറിയുന്ന സത്യം
ഇളം കാറ്റേറ്റിരിക്കുവാൻ
എന്തുസുഖമാണ്

കടൽക്കാറ്റിനെ
പ്രണയിതാക്കളും
നെഞ്ചേറ്റും
നല്ല ചൂടിൽ 
വിയർപ്പൊപ്പുന്ന കാറ്റ്

മഴമേഘങ്ങളെ തള്ളി 
ചെടികളുടെ ബീജം
വഹിച്ച്
കാടും മേടും 
കേറും കാറ്റ്
 
യന്ത്രങ്ങളും
ചക്രങ്ങളും കറക്കും
അഗ്നി ആളിക്കത്തിക്കും
ചെറുദീപമണയ്ക്കും
കലിതുള്ളുംകാളിയാകും 
താണ്ഡവമാടും
 
കാറ്റേ അടങ്ങൂ 
ശാന്തയാകൂ
ഇളം തെന്നലായ്
വന്നണയൂ.

ഇന്നലെ നീ
വീശിയടർത്തിയ
പ്ളാമരച്ചില്ലയിലെ
ചക്കകൾ
പ്രായം തികയാത്ത
കുരുന്നുകൾ

വേണ്ട തോന്ന്യാസം
ഇക്കുറി
കൂട്ടുചേരില്ല
നിൻ നെറികേടിന്

ആവില്ല
നിന്നോട് മുട്ടി 
നോക്കാൻ
ആയതിനാൽ
ഇതോരപേക്ഷ മാത്രം

ഉപേക്ഷ കൂടാതെ
കാത്തിടേണം
കാറ്റേ നിൻ ചാരത്ത്
ഞാനുമുണ്ട്.
-പ്രശാന്ത് കണ്ണോം-

 
 

Saturday 15 May 2021

അവൾ


മണ്ണിന്റെ മാറിലേക്ക്
അവൾ പെയ്തിറങ്ങി
കാർമേഘ കൂടുകളിൽ
സൂര്യൻ പിടിച്ചു വെച്ച പെണ്ണ്
ആർത്തി പൂണ്ട മണ്ണ്
മാടി വിളിച്ചപ്പോൾ
കൂടു പൊളിച്ച് അവളെത്തി
മണ്ണിന്റെ പൈദാഹമാറ്റാൻ
മേഘങ്ങൾ ഗർജിച്ചു
അവരുടെ കോപാവേശം
കണ്ണുകളിൽ അഗ്നിയായി ജ്വലിച്ചു
മഴ ആനന്ദനൃത്തമാടി
കാറ്റും അവളോടൊപ്പം കൂടി
ഗിരിശൃംഗങ്ങൾ ആടിയുലഞ്ഞു
മരങ്ങൾ കടപുഴകി
മണ്ണിൻറെ മനം കുളിർത്തു
മാറ് നിറഞ്ഞു 
മഴ നിർത്താൻ ഭാവമില്ല
നൃത്തം താണ്ഡവമായി 
മണ്ണിൻറെ മക്കൾ വാവിട്ടു
ആനന്ദത്തിൽ മുഴുകിയ 
സൂര്യന്റെ മനസ്സലിഞ്ഞു
തൻറെ പ്രണയിനിയെ 
ചേർത്തുപിടിച്ചു 
ആ കരവലയത്തിൽ
അവൾ തെല്ലൊന്ന് 
ശാന്തയായി
-പ്രശാന്ത് കണ്ണോം-

Wednesday 12 May 2021

പെരുന്നാൾ ആശംസകൾ


ആർദ്രമായ മനസ്സിന്റ നൈർമല്യവും ആനന്ദവും സാഹോദര്യ സ്നേഹവും ഒന്നിച്ച് ദാനധർമ്മാദികളാലും സേവന കർമങ്ങളാലും അകലത്തിരുന്നാണേലും മനസ്സു കൊണ്ട് ഒന്നിച്ചുള്ള നമ്മുടെ പെരുന്നാൾ ദിനം പുണ്യം നിറഞ്ഞതാവട്ടെ.പെരുന്നാൾ  ആശംസകൾ 
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

പ്രണാമം

അന്തരംഗം വിതുമ്പുന്നു
അക്ഷരങ്ങൾ വിറകൊള്ളുന്നു
അഭ്രപാളികളിൽ മറഞ്ഞൊരീ
അറിവിന്റെ ഗുരുനാഥനായ്
അകലെ ആകാശപഥങ്ങളിൽ
അനന്തശയന പാദങ്ങളിൽ
അണയാ ജ്യോതിയായ് നീ
അമരനായ് മരുവൂയിനി
-പ്രശാന്ത് കണ്ണോം-

Saturday 8 May 2021

അമ്മ



നന്മ ചെയ്യുന്ന മർത്യന്നു മണ്ണിതിൽ
കർമ്മദോഷം വരികില്ല നിർണ്ണയം
തിന്മ തീണ്ടാതെ മണ്ണിതിൽ വാഴുവാൻ
അമ്മ തന്നെ തുണ പാരിലാർക്കുമേ
-പ്രശാന്ത് കണ്ണോം-

Sunday 4 April 2021

പനിനീർ

മരതക പട്ടണിഞ്ഞീറനോടെ
മേനിയിൽ മാദകപ്പൂവു ചൂടി
മാനത്തെ കാന്തനേക്കാത്തിരിക്കും
മോഹിനീ സുന്ദരീയെൻ പനിനീർ
-പ്രശാന്ത് കണ്ണോം-

Saturday 13 March 2021


ഒരു വിത്തു പാകണം മണ്ണിൽ നമ്മൾ
ഒരു വിത്തു ഹൃത്തിലും സൂക്ഷിക്കണം
ഒരുമിച്ചു കൂടണം സ്നേഹം പകരണം
ഒരു പുതുവർഷത്തെ നെഞ്ചിലേറ്റാൻ
-പ്രശാന്ത് കണ്ണോം-

Saturday 6 February 2021

ആശംസകൾ


കേരള മണ്ണിൽ മലബാറിന്റെ
കേൾവികേട്ടുള്ള കവിവരന്മാർ
കേശവതീരത്തിൻ ഹൃത്തിലിന്ന്
കേളിതമാമൊരു കൂട്ടായ്മയായ്.
നേരുന്നു നൻമകളാശംസകൾ
നേരിന്റെ സൗഹൃദക്കൂട്ടായ്മക്ക്
നേർക്കാഴ്ച മാനസേ കണ്ടിടുന്നു
നേർവഴിയിൽ വീണ്ടുമൊത്തു ചേരാം
-പ്രശാന്ത് കണ്ണോം-

Tuesday 26 January 2021

കിണറിന് ഉത്തമ സ്ഥാനം

ഭവനത്തിന്റെ ഈശാന കോണ് കിണറിന് ഉത്തമമാണ്.അത് അഭിവൃദ്ധിയുണ്ടാക്കും.
കിഴക്ക് ഐശ്വര്യവും അഗ്നികോൺ പുത്രനാശവും  തെക്ക് സ്ത്രീനാശവും
പടിഞ്ഞാറ് സമ്പൽ സമൃദ്ധിയും വായുകോണിൽ ശത്രുവർദ്ധനയും വടക്ക് സുഖാനുഭവങ്ങളും ഫലം.തെക്ക് പടിഞ്ഞാറേ മൂലയിൽ വരുകയാണെങ്കിൽ  അത് കൂടുതൽ പടിഞ്ഞാറോട്ട് മാറി ഇന്ദ്രജിത്ത് പദം എന്ന സ്ഥാനത്തു വരുന്ന രീതിയിലായിരിക്കിയാൽ ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday 24 January 2021

റിപ്പബ്ളിക് ദിനം



ജനുവരി വന്നേയിരുപത്താറിന്
റിപ്പബ്ളിക് ദിനമോർക്കേണം
ജനബലമേറും ഭാരത ഭൂവിൻ
സ്വാതന്ത്ര്യ സ്മൃതിയുണരേണം
ജനനായകനായ് നമ്മെ നയിച്ച
ഗാന്ധിജിയേ നാമോർക്കേണം
ജനിച്ച നാടിൻ സ്വാതന്ത്ര്യത്തേ
ധീരതയോടെ നാം കാക്കേണം.
-പ്രശാന്ത് കണ്ണോം